വീണ്ടും ജീവനെടുത്ത് കാട്ടാന; ഛത്തീസ്ഗഡിൽ 53 കാരന് ദാരുണാന്ത‍്യം
Representative Image
കോർബ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ 53 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ബദ്മാർ ഗ്രാമത്തിലെ ജോക്കിയ പത്ര വനമേഖലയ്ക്ക് സമീപത്താണ് സംഭവം നടന്നത്. തന്‍റെ കൃഷിയിടത്തിലേക്ക് വനത്തിലൂടെ നടന്നു പോകുകയായിരുന്ന ജഗേശ്വർ രഥി എന്നയാൾക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
വനംവകുപ്പ് ഉദ‍്യോഗസ്ഥർ ഉടനെ സംഭവസ്ഥലത്ത് എത്തിച്ചേരുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. മരണപ്പെട്ടയാളുടെ ഭാര‍്യ ലീല ഭായ് രഥിയയ്ക്ക് അടിയന്തര സഹായം എന്ന നിലയ്ക്ക് 25,000 രൂപ നൽകിയതായും ബാക്കി 5.75 ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
കോർബ വനമേഖലയിൽ രണ്ട് കാട്ടാനകളും 9 കാട്ടാനകൾ അടങ്ങുന്ന മറ്റൊരു സംഘവും ചുറ്റിത്തിരിയുന്നതായി വനംവകുപ്പ് ഉദ‍്യോഗസ്ഥർ പറഞ്ഞു. കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഗ്രാമവാസികളെ സജാഗ് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും തത്സമയ വിവരങ്ങൾ അറിയിക്കാൻ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ‍്യക്തമാക്കി.
കോർബ വനമേഖലയിൽ നിന്നും കാട്ടു കൂൺ പറിക്കുന്നതിനിടെ ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പേർ ഇക്കഴിഞ്ഞ ജൂലൈ 11ന് മരണപ്പെട്ടിരുന്നു. ജൂൺ 28ന് കോർബയിൽ 40കാരനും ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു. ജൂൺ 23ന് 70കാരിയായ സ്ത്രീയും കാട്ടാന ആക്രമണത്തെത്തുടർന്ന് മരിച്ചിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ ഛത്തിസ്ഗഡിൽ 335 ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് വനം വകുപ്പിന്‍റെ ഔദ‍്യോഗിക കണക്ക്.