എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ File photo
India

പിണറായി ഉൾപ്പെടെ ഏഴു മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നു

മമത ബാനർജി പങ്കെടുക്കും, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയെക്കുറിച്ച് സംസാരിക്കും

VK SANJU

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡല്‍ഹിയില്‍ ശനിയാഴ്ച നടത്തുന്ന നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പകരം ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിനെ അയക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

കേന്ദ്ര ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു എന്നിവര്‍ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും വിട്ടുനില്‍ക്കുന്നുവെന്ന അറിയിപ്പ്.

കേന്ദ്ര ബജറ്റിലെ അവഗണനയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണോ മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത് എന്നതില്‍ സര്‍ക്കാര്‍ വൃത്തങ്ങളോ എല്‍ഡിഎഫോ വ്യക്തത വരുത്തിയിട്ടില്ല.

ബജറ്റ് അവതരിപ്പിക്കും മുമ്പാണ് പിണറായി അസൗകര്യം അറിയിച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതെന്നതും പറയുന്നു.

എന്നാൽ, നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലെത്തി. ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് ബജറ്റിന് മുമ്പു തന്നെ അറിയിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് കേന്ദ്രത്തിന്. ഇതേക്കുറിച്ച് അവിടെ സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നു- മമത വ്യക്തമാക്കി.

സംസ്ഥാനത്ത് ശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെലോ

കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്: പ്രധാന പ്രതിക്ക് പെൺവാണിഭ സംഘവുമായി ബന്ധം, കൂടുതൽ വിവരങ്ങൾ പുറത്ത്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്ന് എസ്ഐടി

വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി