പറ്റ്ന: ബിഹാറിൽ മുൻ മന്ത്രിമാർ അടക്കമുള്ള 43 കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നിയമസഭാ തെഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. മുൻ മന്ത്രി വീണ ഷാഹി, എഐസിസി അംഗം മധുരേന്ദ്ര കുമാർ സിങ്ങ്, കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി കൈസർ ഖാൻ, മുൻ എംഎൽഎ സുധീർ കുമാർ, മുൻ എംഎൽസി അജയ് കുമാർ സിങ് എന്നിവർ ഉൾപ്പടെയുള്ളവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പാർട്ടിയുടെ ഔദ‍്യോഗിക നിലപാടിന് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയതായും ഇതേത്തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നവംബർ 21നകം വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താതക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി അധ‍്യക്ഷൻ കപിൽ ദേവ് പ്രസാദ് യാദവ് പറഞ്ഞു.