ആധാർ, പാൻ, റേഷൻ കാർഡ്...; ഇനി മുതൽ പൗരത്വ രേഖയായി സ്വീകരിക്കില്ല |Video
ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ ഇനി മുതൽ പൗരത്വത്തിന്‍റെ നിര്‍ണായക തെളിവുകളായി കണക്കാക്കില്ലെന്ന് കേന്ദ്ര സർക്കാർ. ഈ രേഖകൾ ഭരണപരവും ക്ഷേമപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും, ഇന്ത്യൻ പൗരത്വത്തിന് അവ കൃത്യമായ തെളിവുകളായി നിലകൊള്ളുന്നില്ല. ഇതിനായി പ്രധാനമായും വേണ്ടത് ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും മാത്രമാണെന്നും കേന്ദ്രം.
യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഒഫ് ഇന്ത്യ ആധാർ കാർഡിനെ തിരിച്ചറിയല്‍ രേഖയുടെയും താമസ രേഖയുടെയും തെളിവായി കണക്കാക്കുന്നു. പക്ഷേ, പൗരത്വത്തിന്‍റെ രേഖയായി സ്വീകരിക്കാറില്ല. ആധാർ കാർഡ് മാത്രമല്ല പാന്‍, റേഷന്‍ കാര്‍ഡുകളും പൗരത്വ രേഖകളല്ല. പാന്‍ കാര്‍ഡുകള്‍ നികുതി ആവശ്യങ്ങള്‍ക്കായും റേഷൻ കാർഡുകൾ ഭക്ഷണ ആവശ്യങ്ങൾക്കുമുള്ളതാണ്.
നിലവിൽ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ രേഖകളുമാണ് ഇന്ത്യന്‍ പൗരത്വം സൂചിപ്പിക്കുന്ന തെളിവുകളായി സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ജോലി, പാസ്പോര്‍ട്ട് നല്‍കല്‍, കോടതി ആവശ്യങ്ങള്‍ തുടങ്ങി പൗരത്വ തെളിവ് നിര്‍ബന്ധമാക്കുന്ന സാഹചര്യങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും കൈവശം വയ്‌ക്കേണ്ടതിന്‍റെ ആവശ്യകതയും പുതിയ ഉത്തരവിൽ എടുത്തുകാണിക്കുന്നു.