ന്യൂഡൽഹി: ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി. 2024 തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നും അണയറയിൽ യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും ആം ആദ്മി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മോദിക്ക് ഗുണം ചെയ്യുന്ന കാര്യം മാത്രമേ രാഹുൽ ഗാന്ധി പറയൂ എന്നും പ്രസ്താവനയിലുണ്ട്.
ഗാന്ധി കുടുംബത്തെ ജയിൽ പോവുന്നതിൽ നിന്നും മോദി രക്ഷിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല. ഇനി വരുന്ന ബിഹാർ അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനമെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കിൽ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണം. രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും. കോണ്‍ഗ്രസിന്‍റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം, കോണ്‍ഗ്രസിന്‍റെ അഴിമതികളെ ഒളിപ്പിച്ചു നിര്‍ത്തുന്നു ആം ആദ്മി വ്യക്തമാക്കുന്നു.