സോനം വാങ്ചുക്ക്
ന്യൂഡൽഹി: സോനം വാങ്ചുക്കിന്‍റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമാണെന്നും എന്നിരുന്നാലും സമരം തുടരുമെന്നും വാങ്ചുക്ക് പറഞ്ഞു.
ജൂലൈ 20 ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്‍റ് മാർച്ചിൽ പങ്കെടുക്കാൻ ഏത് വിധേനയും താൻ ജീവനോടെയിരിക്കുമെന്നും വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോനം വാങ്ചുക്കിനെ കാണാൻ കോൺഗ്രസ് വക്താവ് പവൻ ഖേര സമരപ്പന്തലിലെത്തി. വാങ്ചുക്കിന്‍റെ ആരോഗ്യനില വളരെ മോശമാണെന്നാണ് ഡോക്റ്റർമാർ അറിയിക്കുന്നത്. ജൂൺ 28 മുതൽ സമരം ആരംഭിച്ച അദ്ദേഹത്തിന്‍റെ ശരീരഭാരം 9 കിലോ കുറഞ്ഞു. വാങ്ചുക്കിന്‍റെ ആരോഗ്യം വളരെ മോശമായ സാഹചര്യത്തിലേക്കാണ് മാറുന്നതെന്നും കിറ്റോൺ അളവും യൂറിക് ആസിഡിനെ അളവും വർധിച്ചത് പേശികൾ നശിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണെന്നും ഡോക്റ്റർ സതീഷ് ലാംബെ പറഞ്ഞു.