വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ (ടിവികെ) തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിക്കാനിടയായ കരൂർ ദുരന്തത്തിനു പിന്നാലെ നടൻ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഒവിയ. ഇന്‍റസ്റ്റഗ്രാമിലൂടെയായിരുന്നു നടി വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത്. എന്നാൽ ഇത് നിമിഷ നേരം കൊണ്ട് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയതിനു പിന്നാലെ നടി ഇൻസ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം 'അറസ്റ്റ് വിജയ്' എന്ന ഹാഷ്ടാഗുകൾ സമൂഹമാധ‍്യമങ്ങളിൽ സജീവമായിട്ടുണ്ട്. ദുരന്തമുണ്ടായതിനു പിന്നാലെ വിജയ് പ്രസംഗം പാതിവഴിയിൽ നിർത്തി സംഭവസ്ഥലത്ത് നിന്നും മടങ്ങിയിരുന്നു. പിന്നീട് താരം അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം വീതം ധനസഹായം പ്രഖ‍്യാപിക്കുകയും ചെയ്തിരുന്നു.
നടി ഒവിയ
നിലവിൽ വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ നിലപാട്. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ടിവികെ ഹൈക്കോടതിയെ സമപിച്ചിട്ടുണ്ട്. ദുരന്തത്തിന് മുൻപ് കല്ലേറുണ്ടായെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാതിരിക്കാൻ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ‍്യം.