ഓർമകളുമായി അവർ എത്തി; കണ്ണീരിലും പ്രാർഥനയിലും കുതിർന്ന് അഹമ്മദാബാദ് വിമാനാപകട മേഖല|Video
ന്യൂഡൽഹി: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിന് ഒരാണ്ട്. എയർ ഇന്ത്യ ബോയിങ് 787 വിമാനാപകടത്തിൽ 241 പേരുടെ ജീവനാണ് പൊലിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ വിയോഗത്തിന്‍റെ നെരിപ്പോടുമായാണ് വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളിൽ ഭൂരിഭാഗവും എത്തിയത്. വിമാനാപകടത്തിന് ഒരു വർഷം പിന്നിട്ട വെള്ളിയാഴ്ച ഉറ്റവരുടെ ഫോട്ടോഗ്രാഫുകളുമായാണ് ബന്ധുക്കളും സുഹൃത്തുക്കളും അപകടം നടന്ന പ്രദേശത്ത് ഒത്തു കൂടിയത്.
വെള്ളിയാഴ്ച രാവിലെ തന്നെ അപകടം നടന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുന്നതു കൊണ്ടു തന്നെ പ്രദേശത്തേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ മുതലേ ദുരന്തത്തിൽ ഇരയായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അപകടസ്ഥലത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. ഭൂരിഭാഗം പേരും മരണപ്പെട്ടവരുടെ ഫോട്ടോഗ്രാഫുമായാണ് എത്തിയത്. ഉറ്റവർക്കൊപ്പം അവസാനമായി ചെലവഴിച്ച നിമിഷങ്ങളുടെ ഓർമകൾ കൂടിയാണ് അവർക്കാ ഇടം.
യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് അവരിൽ പലരും. ചിലർ നിശബ്ദമായി ഓർമകളിൽ മുഴുകിയപ്പോൾ മറ്റു ചിലർ പൊട്ടിക്കരഞ്ഞു, ചിലർ പ്രാർഥനയിൽ മുഴുകി. അപരിചിതരായവർ പരസ്പരം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ബ്രിട്ടിഷ് ഹൈ കമ്മിഷണർ ലിൻഡി കാമറൂൺ അപകടസ്ഥലം സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
ദുരന്തത്തിൽ ഇരയായവർക്ക് ആദരവർപ്പിക്കുന്നതിന്‍റെ ഭാഗമായി എയർഇന്ത്യ ജീവനക്കാരെല്ലാം വെള്ളിയാഴ്ച രണ്ട് മിനിറ്റ് മൗനപ്രാർഥന നടത്തിയിരുന്നു.