എയര്‍ ഇന്ത്യ
file
ന്യൂഡല്‍ഹി: പറക്കാനുള്ള യോഗ്യത തെളിയിക്കുന്ന പെര്‍മിറ്റ് ഇല്ലാതെ എട്ട് തവണ എയര്‍ബസ് വിമാനം പറത്തിയതിന് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ നിരീക്ഷകരായ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് 110,350 ഡോളര്‍ (ഏകദേശം 1 കോടി രൂപ) പിഴ ചുമത്തി. പെര്‍മിറ്റ് ഇല്ലാതെ വിമാനം പറത്തിയ സംഭവം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയിലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നാണു ഡിജിസിഎയുടെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം നവംബര്‍ 24 മുതല്‍ 25 വരെ എയര്‍വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (എആര്‍സി) ഇല്ലാതെ ഒരു എയര്‍ബസ് എ320 വിമാനം ന്യൂഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ യാത്രക്കാരുമായി പറന്നു.
ഒരു വിമാനം സുരക്ഷാ പരിശോധനകളില്‍ വിജയിച്ചതിന് ശേഷം റെഗുലേറ്റര്‍ വര്‍ഷം തോറും നല്‍കുന്ന ഒരു പെര്‍മിറ്റാണ് എആര്‍സി. ഇത് ഇല്ലാതെയാണ് വിമാനം സർവീസ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2നാണ് ഡിജിസിഎ വിഷയം അന്വേഷിക്കാന്‍ തുടങ്ങിയത്. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ മുമ്പും മറ്റ് നിയമലംഘനങ്ങള്‍ക്ക് നിയന്ത്രണ നടപടികള്‍ നേരിട്ടിട്ടുണ്ട്.