സുബിൻ ഗാർഗ്
ന്യൂഡല്‍ഹി: ഗായകനും അസം സ്വദേശിയുമായ സുബിൻ ഗാർഗിനെ മാനേജരും സംഗീത പരിപാടിയുടെ സംഘാടകനും വിഷം കൊടുത്ത് കൊന്നതായിരിക്കാമെന്നു സംഗീത ബാന്‍ഡിലുള്ള സുബിന്‍റെ സഹപ്രവര്‍ത്തകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി ആരോപിച്ചു. സെപ്റ്റംബര്‍ 19ന് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായി സിംഗപ്പൂരിലെത്തിയപ്പോഴാണ് 52കാരനായ ഗാര്‍ഗ് മരിച്ചത്.
സ്‌കൂ ഡൈവിങ്ങിനിടെ ബോധം നഷ്ടപ്പെട്ട സുബിനെ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. സിംഗപ്പൂര്‍ അധികൃതര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ സുബിന്‍റെത് മുങ്ങി മരണമാണെന്നു സ്ഥിരീകരിച്ചിരുന്നു.
സുബിൻ ഗാർഗിന്‍റെ മരണത്തെ കുറിച്ച് ഇപ്പോള്‍ അസം സംസ്ഥാന സിഐഡി അന്വേഷിക്കുകയാണ്. ഇതില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നിയമം അതിന്‍റെ വഴിക്ക് പോകുമെന്നും സുബിന്‍റെ ഭാര്യ ഗരിമ ഗാര്‍ഗ് ശനിയാഴ്ച പറഞ്ഞു.
സുബിന്‍റെ ദുരൂഹ മരണം അന്വേഷിക്കാന്‍ ഗുവാഹത്തി ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സൈകിയയുടെ നേതൃത്വത്തില്‍ ഒരു ഏകാംഗ ജുഡീഷ്യല്‍ കമ്മിഷൻ രൂപീകരിച്ചു.