ശശി തരൂർ
തിരുവനന്തപുരം: നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് അറിയാതെയാണ് കാഠ്മണ്ഡുവിൽ എത്തിയതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ദുരന്തത്തിൽ ഉണ്ടായ ആൾനാശത്തിലും വ്യാപകമായ നാശനഷ്ടങ്ങളിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ബുധനാഴ്ച കാഠ്മണ്ഡുവിലെത്തിയ തരൂർ, മലനിരകളിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ച് അറിയാതെയാണ് യാത്ര തിരിച്ചിരുന്നതെന്ന് വ്യാഴാഴ്ച എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ദുരന്തത്തിന്‍റെ വ്യാപ്തി കാഠ്മണ്ഡുവിൽ എത്തിയ ശേഷമാണ് മനസിലായതെന്നും തരൂർ പറഞ്ഞു. നേപ്പാളിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാകേണ്ടതുണ്ടെന്നും ഇന്ത്യൻ സർക്കാർ അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചതിനെ താൻ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി.
ദുരന്തത്തിൽ അകപ്പെട്ട ഇന്ത്യൻ വിനോദസഞ്ചാരികളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൈലാസ്–മാനസസരോവർ തീർഥാടനത്തിനായി എത്തിയ നൂറോളം പേരടക്കം നിരവധി ഇന്ത്യൻ വിനോദസഞ്ചാരികൾ ദുരന്തത്തിന്‍റെ ഇരകളായിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങളോടൊപ്പം താൻ ഹൃദയപൂർവം നിൽക്കുന്നുവെന്നും തരൂർ പറഞ്ഞു. കാണാതായവർക്കായി പ്രാർഥിക്കുന്നുവെന്നും അവർ ഉടൻ രക്ഷപ്പെടട്ടെയെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ തരൂർ കൂട്ടിച്ചേർത്തു.
ടിബറ്റ് അതിർത്തിക്ക് സമീപമുള്ള വടക്കൻ നേപ്പാളിലെ റസുവ ജില്ലയിലാണ് അപ്രതീക്ഷിതമായി ശക്തമായ മിന്നൽപ്രളയമുണ്ടായത്. ഭോട്ടെ കോശി, ത്രിശൂലി നദികളിലൂടെ ഒഴുകിയെത്തിയ പ്രളയജലം വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ഹിമാലയൻ രാജ്യമായ നേപ്പാളിലെ മൂന്ന് ജില്ലകളിലാണ് പ്രളയം വ്യാപകമായി നാശം വിതച്ചത്.