ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറണമെന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ അപേക്ഷ ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തള്ളി.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് തന്നെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് സ്വർണകാന്ത ശർമ പിന്മാറണമെന്നായിരുന്നു കെജ്‌രിവാളിന്‍റെ ആവശ്യം. ഹർജി അതെ ജഡ്ജി തന്നെയാണ് പരിഗണിച്ചതും തള്ളിയതും. സമ്മർദം ചെലുത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചും കോടതിയുടെ വിശ്വാസ്യത ഇടിക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കാനാകില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടികയായിരുന്നു.
"എന്‍റെ മക്കൾ കേന്ദ്ര സർക്കാരിന്‍റെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരാണെന്നത് പക്ഷപാതം ആരോപിക്കാൻ കാരണമല്ല. മകൾക്ക് ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരും അഭിഭാഷകരുടെ മക്കൾ അഭിഭാഷകരായും രാജ്യത്ത് മാറുന്നുണ്ട്. ഇതിൽ തെറ്റില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്‍റെ മകൾക്ക് കൂടുതൽ കേസ് നൽകുന്നു എന്ന വാദം തെറ്റാണ്. ഇതൊന്നും ജഡ്ജിയെന്ന നിലയിലുള്ള എന്‍റെ ചുമതലയെ ബാധിക്കില്ല. സംഘപരിവാർ സംഘടനയായ അഭിഭാഷകപരിഷത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തത് നിയമപരിപാടി എന്ന നിലയിലാണ്. ഇത്തരം നിരവധി പരിപാടികളിൽ താൻ പങ്കെടുക്കുന്നുണ്ട്. അഭിഭാഷക കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ ഏങ്ങനെ പക്ഷപാതം ഉണ്ടാകും" എന്നും ജഡ്ജി ചോദിച്ചു.