പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ, ജുഡീഷ‍്യൽ അന്വേഷണം; ബംഗളൂരു ദുരന്തത്തിൽ കൂട്ട നടപടി
ബംഗളൂരു: കർണാടകയിൽ ഐപിഎൽ വിജയാഘോഷത്തിന്‍റെ ഭാഗമായുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് കർണാടക സർക്കാർ. ഉന്നത പൊലീസ് ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനായി നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ‍്യമന്ത്രി സിദ്ധാരാമയ്യ വ‍്യക്തമാക്കി.
സിറ്റി പൊലീസ് കമ്മിഷണർ ബി. ദയാനന്ദ, അഡീഷണൽ കമ്മിഷണർ, ചിന്നസ്വാമി സ്റ്റേഡിയം ചുമതല വഹിച്ചിരുന്ന പൊലീസ് ഉദ‍്യോഗസ്ഥൻ, സെൻട്രൽ ഡിവിഷൻ ഡിസിപി, എസിപി, കബ്ബൻ പാർക്ക് പൊലീസ് ഇൻസ്പെക്റ്റർ, സ്റ്റേഷൻ ഹൗസ് മാസ്റ്റർ, സ്റ്റേഷൻ ഹൗസ് ഓഫീസർ തുടങ്ങിയവരെയാണ് സസ്പെൻഡ് ചെയ്തത്. മുൻ ഹൈക്കോടതി ജഡ്ജി ഡി. കുൻഹ ചെയർമാനായ കമ്മിഷനായിരിക്കും ദുരന്തത്തിൽ അന്വേഷണം നടത്തുന്നത്.