ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം.
പറ്റ്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടമായി വ്യാഴാഴ്ച 18 ജില്ലകളിലെ 121 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. എന്നാൽ, സിമ്രി ഭക്ത്യാർപുർ, മഹിഷി, താരാപ്പുർ, മുംഗേർ, ജമൽപുർ മണ്ഡലങ്ങളിലും സൂര്യഗഡയിലെ 56 പോളിങ് ബൂത്തുകളിലും സുരക്ഷാ കാരണങ്ങളാൽ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. 11നാണ് രണ്ടാംഘട്ടം വോട്ടെടുപ്പ്. വോട്ടെണ്ണൽ 14ന്.
3.75 കോടി വോട്ടർമാർ 1314 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. സ്ഥാനാർഥികളിൽ 122 പേർ സ്ത്രീകൾ. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി ടിക്കറ്റിൽ ഭോറിയിൽ മത്സരിക്കുന്ന പൃഥി കിന്നർ സ്ഥാനാർഥികളിലെ ഏക ട്രാൻസ്ജെൻഡർ.
ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളിൽ എൻഡിഎയ്ക്കു വേണ്ടി ജെഡിയു ആണ് മത്സരിക്കുന്നത്. ബിജെപി 48, എൽജെപി (റാംവിലാസ്) 14, ആർഎൽഎം 2 എന്നിങ്ങനെയാണു മറ്റു ഘടകകക്ഷികൾ. മഹാസഖ്യത്തിൽ ആർജെഡി 73 സീറ്റുകളിൽ മത്സരിക്കുന്നു. കോൺഗ്രസ് 24ഉം സിപിഐഎംഎൽ 14ഉം സീറ്റുകളിലാണു മത്സരിക്കുന്നത്.
നിതീഷ് കുമാർ സർക്കാരിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ 16 മന്ത്രിമാർ ഇന്നു ജനവിധി തേടുന്നവരിലുണ്ട്. പ്രതിപക്ഷത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്‍റെ മണ്ഡലമായ രാഘവ്പുരിലും ഇന്നാണു വോട്ടെടുപ്പ്.