തേജസ്വി യാദവ് മോദിയുടെ അമ്മയ്ക്കെതിരേ മുദ്രാവാക്യം വിളിക്കുന്ന വിഡിയോയുമായി ബിജെപി; വ്യാജമെന്ന് ആർജെഡി
പട്ന: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിഹാർ വീണ്ടും ചൂടുപിടിക്കുന്നു. മോദിയുടെ അമ്മ ഹീരാബെൻ മോദിയെ അപമാനിച്ചുവെന്ന ആരോപണങ്ങൾ കോൺഗ്രസിനെതിരേ വ്യാപകമായിരിക്കെ ബിജെപി വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആർജെഡി നേതാവായ തേജസ്വി യാദവ് ഒരു യോഗത്തിൽ മോദിയുടെ അമ്മയ്ക്കെതിരേ മുദ്രാവാക്യം വിളിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനെതിരേയാണ് ബിജെപി വീണ്ടും രംഗത്തെത്തിയത്.
എന്നാൽ ആർജെഡി ഈ ആരോപണത്തെ എതിർത്തു. ഈ വിഡിയോ വ്യാജമാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് തങ്ങളെ മനഃപൂർവം കരി വാരി തേക്കാൻ ശ്രമിക്കുകയാണെന്നും തേജസ്വി യാദവ് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ബിജെപി ഈ വിഡിയോ എക്സിലൂടെ പങ്ക് വച്ചത്. "ബിഹാർ അധികാർ യാത്ര'യിൽ പങ്കെടുത്ത തേജസ്വി യാദവ് പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍റെ അമ്മയെയും അധിക്ഷേപിച്ചു''. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
''തേജസ്വിയും സഹപ്രവർത്തകരും ചേർന്ന് വീണ്ടും മോദിജിയുടെ അമ്മയ്ക്കെതിരായ പരാമർശങ്ങൾ നടത്തുന്നതിന് വേദിയൊരുക്കി. ആർജെഡി-കോൺഗ്രസ് സഖ്യം ഒത്തുചേരുന്നത് അമ്മമാരെയും സഹോദരികളെയും അപമാനിക്കാനായാണ്. ബിഹാർ ഇത് ഒരിക്കലും മറക്കില്ല . ഇതിനുള്ള മറുപടി ബിഹാറിലെ അമ്മമാരും സഹോദരിമാരും നൽകും'' എന്ന് ബിജെപി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു.
എന്നാൽ മഹുവയിലെ ആർജെഡി മന്ത്രി മുകേഷ് റൗഷനും ഈ ആരോപണത്തെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോ കൃത്രിമമാണെന്നും അദ്ദേഹത്തിന്‍റെ മുഴുനീള പ്രസംഗം ഫെയ്സ്ബുക്കിലുണ്ടെന്നും റൗഷൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബിജെപി വെറും രാഷ്ട്രീയ നേട്ടത്തിനായി വിഷയം വളച്ചൊടിക്കുകയാണെന്നും ആർജെഡി ആരോപിച്ചിട്ടുണ്ട്.