ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ജയിച്ചാൽ തന്‍റെ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിൾ പോലെയാക്കുമെന്ന ബിജെപി സ്ഥാനാർഥിയുടെ വാഗ്ദാനം വിവാദമായി. ഇതെത്തുടർന്ന് ന്യായീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സ്ഥാനാർഥി രമേഷ് ബിധുരി തന്‍റെ വാക്കുകൾ പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു.
ഡൽഹിയിലെ കൽക്കാജി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് ബിധുരി. ബിഹാറിലെ റോഡുകൾ ഹേമ മാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് മുൻപ് പ്രഖ്യാപിച്ചതിനെ അനുസ്മരിച്ചതാണ് താനീ പ്രസ്താവന നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ വിശദീകരണം.
സ്ത്രീകളെ അപമാനിക്കുന്നു എന്നാണെങ്കിൽ, സാധാരണ കുടുംബത്തിൽ നിന്നു വന്നതുകൊണ്ടും, ദക്ഷിണേന്ത്യക്കാരിയ ആയതുകൊണ്ടും ഹേമ മാലിനി സ്ത്രീയല്ലേ എന്നും അദ്ദേഹം ചോദിച്ചു. അറിയപ്പെടുന്ന കുടുംബത്തിൽ നിന്നു വരുന്നതു കൊണ്ട് പ്രിയങ്ക ഗാന്ധിയെ മാത്രമേ സ്ത്രീയായി കാണാൻ കഴിയുകയുള്ളോ എന്നു ചോദിച്ച ബിധുരി, കോൺഗ്രസ് ആദ്യം അവരുടെ തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, നാനാ ഭാഗത്തുനിന്നും വിമർശനം കടുത്തതോടെ, പരാമർശം പിൻവലിക്കാൻ രമേഷ് ബിധുരി നിർബന്ധിതനാകുകയായിരുന്നു.