ഗഡ്കരിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കണമെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കെതിരായ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. മെറ്റ, എക്സ്, ഗൂഗിൾ എന്നിവയ്ക്കാണ് ബുധനാഴ്ച ഹൈക്കോടതി നിർദ്ദേശം നൽകിയത്. നിതിൻ ഗഡ്കരി സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് ആരിഫ് ഡോക്റ്ററുടെ ഉത്തരവ്.
ഇ20 പെട്രോളിന്‍റെ പേരിൽ തനിക്കും തന്‍റെ കുടുംബത്തിനും അനധികൃത സാമ്പത്തിക നേട്ടം ലഭിച്ചുവെന്ന് ആരോപിച്ച് എഐ നിർമിത പോസ്റ്റുകൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗഡ്കരി ഹൈക്കോടതിയെ സമീപിച്ചത്. ഗഡ്കരിക്കെതിരായ പോസ്റ്റുകൾ അപകീർത്തികരവും അശ്ലീലപരവുമാണെന്നും ഇവ പബ്ലിക് പ്ലാറ്റ്ഫോമിൽ ഇടം ലഭിക്കാൻ പാടില്ലാത്തതാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്വമേയധയാ നീക്കം ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരായ ആളുകൾ കോടതിയെ സമീപിക്കുന്നതിനു മുൻപ് തന്നെ ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള സംവിധാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഭാവിയിൽ ഉണ്ടാവണമെന്നും കോടതി പറഞ്ഞു.
നിതിൻ ഗഡ്കരിയുടെ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ എതിർകക്ഷികളായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. കേസ് ഇനി അതിനുശേഷം പരിഗണിക്കും. കഴിഞ്ഞയാഴ്ചയാണ് മെറ്റ, എക്സ്, ഗൂഗിൾ, അജ്ഞാതരായ വ്യക്തികൾ എന്നിവർക്കെതിരേ ഗഡ്കരി 11 കോടി രൂപയുടെ അപകീർത്തികേസ് ഫയൽ ചെയ്തത്.