അനിതാ ആനന്ദ്-നരേന്ദ്ര മോദി
credit: PTI
ന്യൂഡൽഹി: ഇന്ത്യ-ക്യാനഡ വിവാദങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ട് കനേഡിയൻ വിദേശകാര്യമന്ത്രി അനിതാ ആനന്ദ് ഇതാദ്യമായി ന്യൂഡൽഹിയിലെത്തി പ്രധാന മന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും സന്ദർശിച്ചു. ഡൽഹിയിൽ നടന്ന ഇന്ത്യ-ക്യാനഡ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷം ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും സംബന്ധിച്ച മന്ത്രിതല ചർച്ചകൾ ആരംഭിക്കുന്നത് ഉൾപ്പടെയുള്ള നിരവധി നടപടികൾ ഇരുപക്ഷവും പ്രഖ്യാപിച്ചു.
ആഗോള സഖ്യങ്ങളിലെ മാറ്റങ്ങളിൽ നിന്നുള്ള അപകട സാധ്യതകൾ ലഘൂകരിക്കാനും ഉപകരിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഒരു സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും എക്സിക്യൂട്ടീവുകളെ ഒന്നിച്ചു കൊണ്ടു വരുന്ന ക്യാനഡ-ഇന്ത്യ സിഇഒ ഫോറം ഇരു രാജ്യങ്ങളും പുനരാരംഭിക്കും.
അനിതാ ആനന്ദ്-എസ്.ജയശങ്കർ
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അനധികൃത തീരുവയായ 50 ശതമാനം കൈകാര്യം ചെയ്യുന്നതിനിടെയാണ് ഈ പ്രഖ്യാപനം എന്ന കാര്യം ശ്രദ്ധേയമാണ്. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷമാണ് ഇന്ത്യ-ക്യാനഡ സൗഹൃദത്തിന്‍റെ പാത പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ കണ്ടത്. കഴിഞ്ഞ ജൂണിൽ ക്യാനഡയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ കാർണിയും മോദിയും നടത്തിയ ഉഭയകക്ഷി യോഗത്തിനു ശേഷം, രണ്ടു മാസത്തിനുള്ളിൽ ഇന്ത്യയും ക്യാനഡയും പരസ്പരം തങ്ങളുടെ ഹൈക്കമ്മീഷണർമാരെ വീണ്ടും നിയമിച്ചിരുന്നു.
ഇതിനു ശേഷം സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ യോഗത്തിനിടെ അനിതാ ആനന്ദും ജയശങ്കറും ചർച്ച നടത്തിയിരുന്നു. ഇങ്ങനെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യ-ക്യാനഡ ഉഭയകക്ഷി ബന്ധം സുസ്ഥിരതയുള്ളതായി പുരോഗമിക്കുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിലാണ് അനിതാ ആനന്ദിന്‍റെ ഇന്ത്യാ സന്ദർശനം ശ്രദ്ധേയമാകുന്നത്.