അഭിജീത് ദിപ്കെ
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലെ പ്രതിഷേധവേദിയില്‍ ശനിയാഴ്ച വൻ ആഘോഷം അരങ്ങേറി. ദേശീയപതാക വീശിയും 'വന്ദേ മാതരം' മുദ്രാവാക്യം മുഴക്കിയും പ്രതിഷേധക്കാര്‍ വിജയാഘോഷം നടത്തി.
കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയവര്‍ പരസ്പരം ആലിംഗനം ചെയ്യുകയും "ചക് ദേ! ഇന്ത്യ' എന്ന ദേശഭക്തിഗാനത്തിന് ചുവടുവെക്കുകയും ചെയ്തു. ഡോ. ബി.ആര്‍. അംബേദ്കറിന്‍റെ ചിത്രങ്ങളും പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചാണ് നിരവധിപേര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
ആഘോഷത്തെ അഭിസംബോധന ചെയ്ത സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, ജനാധിപത്യപരമായ പ്രതിഷേധത്തിന്‍റെ ശക്തിയാണ് ഈ രാജിയിലൂടെ തെളിഞ്ഞതെന്ന് പറഞ്ഞു. ഈ സര്‍ക്കാര്‍ ആരുടെയും രാജി കാണില്ലെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, കുനിയിക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ ലോകം പോലും കുനിയും എന്നാണ് ഞങ്ങള്‍ പറയുന്നതെന്നും അഭിജീത് വ്യക്തമാക്കി.
അതേസമയം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്നും ദിപ്‌കെ പറഞ്ഞു. നീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുമ്പ് നടത്തിയ പരാമര്‍ശത്തെ കുറിച്ചും അഭിജീത് പ്രതികരണം നടത്തി. ""ഞങ്ങളെ കോക്രോച്ചുകള്‍ എന്ന് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമായിരുന്നില്ല. അങ്ങനെ വിളിച്ചില്ലായിരുന്നെങ്കില്‍ രാജ്യത്തെ യുവാക്കള്‍ തെരുവിലിറങ്ങുമായിരുന്നില്ല. അങ്ങനെ വിളിച്ചില്ലായിരുന്നെങ്കില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുകയും ചെയ്യുമായിരുന്നില്ല,''-അഭിജീത് പറഞ്ഞു.