മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കൈമാറും. വെള്ളിയാഴ്ച കരൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ചാണ് നിയമന ഉത്തരവുകൾ കൈമാറുക. അറ്റ്ലസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12.30നാണ് ചടങ്ങ്.
ചെന്നൈയിൽ നിന്ന് വ്യോമമാർഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തുന്ന വിജയ് തുടർന്ന് റോഡ് മാർഗമാണ് കരൂരിൽ എത്തുക. 2025 സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചശേഷം ഇതാദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് വിജയ് പിന്നീട് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ഇപ്പോൾ നിയമന ഉത്തരവുകൾ നൽകുന്നത്.
ക്യു ആർ കോഡ് പതിച്ച പ്രവേശന പാസുള്ള 5000 പേരെ മാത്രമാണ് ചടങ്ങിലേക്ക് പ്രവേശിപ്പിക്കുകയെന്ന് ജലവകുപ്പ് മന്ത്രിയും ടിവികെ ജനറൽ സെക്രട്ടറിയുമായ എൻ. ആനന്ദ് പറഞ്ഞു. മുൻപ് ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
കരൂരിലെ ചടങ്ങിനു പുറമെ മാനവാസിയിൽ 1700 കോടി രൂപയുടെ ചെരുപ്പുനിർമാണ കമ്പനിയുടെ തറക്കല്ലിടലും വിജയ് നിർവഹിക്കും. പ്രാദേശികമായി 13,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.