4 സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച നടത്താനിരുന്ന മോക്ക് ഡ്രിൽ മാറ്റിവച്ചു
file image
ന്യൂഡൽഹി: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന 4 സംസ്ഥാനങ്ങളിൽ 'ഓപ്പറേഷൻ ഷീൽഡ്' എന്നപേരിൽ നടത്താനിരുന്ന മോക്ക് ഡ്രിൽ മാറ്റിവച്ചു. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡിലുമാണ് വ്യാഴാഴ്ച( May 29) വൈകുന്നേരം 5 മണിക്ക് മോക് ഡ്രിൽ നടത്താന്‍ തീരുമാനിച്ചിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം വ്യാഴാഴ്ച നടത്താനിരുന്ന മോക്ക് ഡ്രിൽ ഭരണപരമായ കാരണങ്ങളാൽ താത്‌കാലികമായി മാറ്റിവച്ചെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് സർക്കാരിന്‍റെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ബുധനാഴ്ച രാത്രിയിൽ ഡയറക്ടറേറ്റിൽ നിന്ന് അഭ്യാസം നിർത്തിവയക്കുന്നതിനായി വിവരം ലഭിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം, പഞ്ചാബിൽ മോക്ഡ്രിൽ ജൂൺ 3നു വൈകുന്നേരം 7.30ക്ക് നടത്തും.
ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടർച്ചയാണു നടപടി. മേയ് 10ന് വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണു വീണ്ടും മോക് ഡ്രിൽ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ശത്രു ആക്രമണങ്ങളുണ്ടായാൽ പ്രതികരിക്കേണ്ടതെങ്ങനെയെന്ന പരിശീലനവും മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും ലക്ഷ്യമിട്ടാണു മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.
നേരത്തെ മേയ് 7നും രാജ്യത്തെ 244 ജില്ലകളിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. ഈ മോക്ക് ഡ്രില്ലിന് തൊട്ടുമുൻപാണ് പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയെന്നോണം മേയ് 7ന് തന്നെ പുലർച്ചെ പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.