അഭിജീത് ദിപ്കെ
File
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ടൈഫോയ്ഡ്. അഭിജീത് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നെന്നും ടൈഫോയ്ഡ് ആണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചുവെന്നും അഭിജീത് പറഞ്ഞു.
നിലവിൽ ചികിത്സയിൽ തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. സമരത്തിൽ പങ്കെടുക്കുന്ന രാജ്യമൊട്ടാകെയുള്ളവർക്ക് താൻ നന്ദി അറിയിക്കുന്നു. പ്രക്ഷോഭം വൻ വിജയമാക്കി മാറ്റിയവർക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ രീതിയിൽ സമരം തുടർന്നാൽ ധർമേന്ദ്ര പ്രധാന്‍റെ രാജി ലഭിക്കുമെന്നും അഭിജീത് പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ ഉറച്ചുനിൽക്കുകയാണ് സിജെപി. വിഷയത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് കേന്ദ്ര സർക്കാരുമായി സിജെപിയുടെ മൂന്നാംവട്ട ചർച്ച നടക്കുന്നുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങാനാണ് സിജെപിയുടെ നീക്കം.