ഡൽഹിയിൽ മദ്യശാലകൾ രാത്രി എട്ടിന് അടയ്ക്കും
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ വിദ്യാർഥി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ മദ്യ വിൽപ്പന ശാലകൾ പതിവിലും രണ്ടു മണിക്കൂർ നേരത്തേ അടയ്ക്കും. ഇതുപ്രകാരം രാത്രി 10ന് പകരം എട്ടിനാണ് മദ്യശാലകൾ അടയ്ക്കുക. ഈ ആഴ്ചയവസാനം വരെയാണ് പുതിയ സമയക്രമം.
ജന്തർ മന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് മദ്യശാലകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചതെന്ന് ഒരു മുതിർന്ന ഡൽഹി സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിവരം.
അതേസമയം പ്രവർത്തനസമയത്തിൽ മാറ്റം വന്നത് അറിയാതെ നിരവധി പേർ മദ്യം വാങ്ങാൻ എത്തിയിരുന്നു. എന്നാൽ വിൽപന കേന്ദ്രങ്ങൾ അടച്ചതോടെ ഇവർ മദ്യം വാങ്ങാനാവാതെ മടങ്ങി.