ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ടാസ്‌മാക്) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ അടച്ചു പൂട്ടാൻ തീരുമാനം. മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഏപ്രിലിൽ തമിഴ്‌നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജൂൺ 22 ന് മദ്യശാലകൾ അടച്ചു പൂട്ടാൻ സ്റ്റാലിൻ സർക്കാർ തീരുമാനിച്ചത്.
ടാസ്‌മാക് ആണ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂൺ 20 ന് തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയതായും വ്യാഴാഴ്ച മുതൽ 500 മദ്യശാലകൾ അടഞ്ഞു കിടക്കുമെന്നും ടാസ്‌മാക് അറിയിച്ചു. സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ആദ്യപടിയാണ് ഈ നീക്കം.
കച്ചവടം കുറവുള്ളവ, ജനവാസ മേഖലകളിൽ സ്ഥിതി ചെയ്യുന്നവ, ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപമുള്ളവ എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ മദ്യശാലകൾ പൂട്ടാനുള്ള മാനദണ്ഡങ്ങൾ. ഇതിൽ 138 മദ്യശാലകൾ ചെന്നൈ സോണിലും, 78 എണ്ണം കോയമ്പത്തൂർ, 125 എണ്ണം മധുര, 59 എണ്ണം സേലം, 100 എണ്ണം തിരുച്ചിറപ്പിള്ളി സോണുകളിലുമാണുള്ളത്.