നിതിൻ ഗഡ്കരി, പിണറായി വിജയൻ
ന്യൂഡൽഹി: ദേശീയ പാത 66 നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി. കൂരിയാട് ദേശീയ പാത നിർമാണത്തിനിടെ തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരേ നടപടിയെടുക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ദേശീയപാത നിർമാണത്തിന്‍റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ നൽകിയ തുക, സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടണമെന്ന് കേന്ദ്ര മന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബുധനാഴ്ച ഡൽഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഉറപ്പ്.
മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സംസ്ഥാനത്തിന്‍റെ ഡൽഹിയിലെ സ്പെഷ്യൽ ഓഫിസർ പ്രൊഫ. കെ.വി. തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.