കേണൽ സോഫിയ ഖുറേഷി, മന്ത്രി വിജയ് ഷാ
ഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പ്രസ്താവനയിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ മാപ്പപേക്ഷ സുപ്രീം കോടതി തളളി. രാജ്യത്തിനു മുഴുവൻ നാണക്കേടാണ് പ്രസ്താവനയെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.
മേയ് 28ന് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സുപ്രീം കോടതി വിജയ് ഷായുടെ അറസ്റ്റ് സ്റ്റേ ചെയ്തിട്ടുണ്ട്. ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ കേസെടുക്കാനുളള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചത്.
'ഭീകരവാദികളുടെ സഹോദരി' എന്നാണ് ഓപ്പറേഷൻ സിന്ദൂരിന്‍റെ മുൻനിരയിലുളള കരസേന ഉദ്യോഗസ്ഥ സോഫിയ ഖുറേഷിയെ വിജയ് ഷാ പറഞ്ഞത്. മോദി ജി 'അവരുടെ സ്വന്തം സഹോദരിയെ പ്രതികാരം ചെയ്യാൻ അയച്ചു' എന്നായിരുന്നു ബിജെപി മന്ത്രിയുടെ പ്രസ്താവന.
തുടർന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു.
മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ലംഘിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളായിരുന്നു വിജയ് ഷായ്ക്കെതിരേ കോടതി കണ്ടെത്തിയത്.