നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനും നോട്ടീസയക്കാൻ വിസമ്മതിച്ച് കോടതി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം പൂർണമല്ലെന്നു നിരീക്ഷിച്ച കോടതി, കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് നിർദേശിക്കുകയായിരുന്നു.
കുറ്റപത്രത്തിൽ പ്രതിചേർത്ത കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. മേയ് 2ന് കേസ് വീണ്ടും പരിഗണിക്കാനായി കേസ് മാറ്റിവച്ചു.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപയുടെ ആസ്തി 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്റ്റര്‍മാരായ യങ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
കേസിനു പിന്നാലെ കോൺഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ്, യങ് ഇന്ത്യൻ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളും ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയിരുന്നു.