കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു; ആശുപത്രികളിൽ മരുന്നുകൾ, കിടക്കകൾ സജ്ജമാക്കാൻ നിർദേശം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവിൽ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ആശുപത്രികളില്‍ ആവശ്യമായ മരുന്നുകൾ, കിടക്കകൾ, ഓക്‌സിജന്‍, വാക്‌സിനുകൾ എന്നിവ സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിരീക്ഷണം ശക്തമാക്കണം. ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുണം. മാസ്‌കുകൾ ധരിക്കണം. നിലവിലെ സാഹചരങ്ങൾ നിരിക്ഷിച്ചുവരികയാണ്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മാത്രം മതിയെന്നും ഐസിഎംആർ അറിയിച്ചു.
നിലവില്‍ രാജ്യത്ത് 3,961 പേര്‍ക്ക് കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ കേരളത്തിലാണ് (1400) ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (506) ഡൽഹി (486), ഗുജറാത്ത് (338), പശ്ചിമ ബംഗാൾ (331) കർണാടക (253), തമിഴ്നാട് (189), ഉത്തർപ്രദേശ് (157), രാജസ്ഥാൻ (69) എന്നീവടങ്ങളിലാണ് കൂടുതൽ കേസുകളുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ (64), മഹാരാഷ്ട്ര (18) ഡൽഹി (61) പുതിയ കേസുകളും ഡൽഹി, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മേയ് 22 ന് 257 സജീവ കേസുകളിൽ നിന്ന് മേയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയർന്നു. പിന്നാലെ തിങ്കളാഴ്ച (ജൂൺ 2) ആയപ്പോഴേക്കും മൂന്നിരട്ടിയായി 3,961 ആയി ഉയർന്നു. മേയ് 19നു ശേഷം രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ സജീവ് കേസുകളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ വകഭേദം വ്യാപനശേഷി കൂടുതലാണെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്.