തമിഴ്നാട്ടിൽ കാക്കകൾ കൂട്ടത്തോടെ ചത്തനിലയിൽ
ചെന്നൈ: ചെന്നൈയിൽ നൂറുകണക്കിന് കാക്കകളെ വെള്ളിയാഴ്ച ചത്ത നിലയിൽ കണ്ടെത്തി. പക്ഷിപ്പനിയാണ് കാരണം. പരിശോധനയിൽ എച്ച് 5 എൻ 1 വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ചത്ത കാക്കകളുടെയും കോഴികളുടെയും അവശിഷ്ടങ്ങൾ കത്തിച്ചു കളയാനോ അല്ലെങ്കിൽ ആഴത്തിൽ കുഴിച്ചുമൂടാനും അധികൃതർ നിർദേശം നൽകി. ചത്ത പക്ഷികളെ തൊടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
പക്ഷികളെ ചത്ത നിലയിൽ കണ്ടാൽ ഉടനെതന്നെ പ്രാദേശിക അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ചെന്നൈ അഡയാർ, ഗാന്ധി നഗർ, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാൺമിയൂർ പ്രദേശങ്ങളിലും ഇസിആർ, ഒഎംആർ പാതയോരങ്ങളിലാണ് കാക്ക ചത്തുവീഴുന്നത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷികളുടെ ജഡങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ആരോഗ്യക്യാമ്പുകൾ നടക്കുന്നുണ്ട്.