ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ നിന്ന് പിടിയിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനില്‍ മെൻസ് ഹോസ്റ്റൽ കെട്ടിടം തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആളുകൾ ഇനിയും കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, കെട്ടിട ഉടമയെ പൊലീസ് പിടികൂടി. നീണ്ട തെരച്ചിലിനൊടുവില്‍ രാജസ്ഥാനിലെ ഭിവണ്ടിയില്‍ നിന്നാണ് ഹരിറാം ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദുരന്തം നടന്ന് 24 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
കെട്ടിടത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. കെട്ടിടത്തില്‍ അനധികൃതമായി അറ്റകുറ്റപ്പണികള്‍ നടത്തിയതും നിലവറയില്‍ വെള്ളം കെട്ടിക്കിടന്നതുമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെട്ടിട ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.