നജീവ് അഹമ്മദ്
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി നജീവ് അഹമ്മദിന്‍റെ തിരോധാന കേസ് അവസാനിപ്പിക്കാൻ സിബിഐക്ക് ഡൽഹി കോടതിയുടെ അനുമതി. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജ്യോതി മഹേശ്വരി അംഗീകരിക്കുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ എന്തെങ്കിലും തെളിവുകൾ കണ്ടെത്തിയാൽ കേസ് വീണ്ടും പുനരാരംഭിക്കാനുള്ള അനുമതി കോടതി നൽകിയിട്ടുണ്ട്.
2016 ഒക്‌ടോബറിലാണ് ജെഎൻയു നജീവ് അഹമ്മദിനെ കാണാതായത്. ജെഎൻയുവിലെ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാർഥിയായിരുന്നു നജീവ് അഹമ്മദ്. 2016 ഒക്ടോബർ 15 ന് അഖില ഭാരതീയ വിദ്യാർഥി പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില വിദ്യാർഥികളുമായുള്ള സംഘർഷത്തെത്തുടർന്ന് സർവകലാശാലയിലെ മഹി-മാണ്ഡ്വി ഹോസ്റ്റലിൽ നിന്നും നജീവിനെ കാണാതാവുകയായിരുന്നു.
ആദ്യം ഡൽഹി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറുകയായിരുന്നു. എന്നാൽ കേസിൽ തെളിവുകളോ കൃത്യമായ സാക്ഷികളെയോ കണ്ടെത്താൻ സിബിഐയ്ക്കുമായില്ല. തുടർന്നാണ് സിബിഐ കേസ് അവസാനിപ്പാക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചത്.