നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നാഷണൽ ഹെറാൾഡ് കേസിൽ നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കുറ്റപത്രത്തിൻമേൽ മറുപടി ആവശ്യപ്പെട്ടാണ് ഇരുവർക്കും റോസ് അവന്യൂ കോടതി നോട്ടീസയച്ചത്. മേയ് 7ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി രാഹുലിനും സോണിയ ഗാന്ധിക്കും നോട്ടീസയക്കാൻ വിസമ്മതിച്ചിരുന്നു. നോട്ടീസ് അയക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.
തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ആവശ്യമായ രേഖകൾ ഇഡി കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് ഇരുവർക്കും കോടതി നോട്ടീസയക്കുകയായിരുന്നു.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന്‍റെ രണ്ടായിരം കോടിയോളം രൂപയുടെ ആസ്തി 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്റ്റര്‍മാരായ യങ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
കേസിനു പിന്നാലെ കോൺഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ്, യങ് ഇന്ത്യൻ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളും ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയിരുന്നു.