ഡൽഹി പൊലീസ്
ന‍്യൂഡൽഹി: ഓപ്പറേഷൻ ചക്രയുടെ ഭാഗമായി ഡൽഹി പൊലീസ് 193 പേരെ അറസ്റ്റ് ചെയ്യുകയും 154 പേർക്കെതിരേ കേസെടുക്കുകയും ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് ഓഗസ്റ്റ് 24 മുതൽ 27 വരെ വ‍്യാജ മദ‍്യം, മയക്കുമരുന്ന്, അനധികൃത ആയുധങ്ങൾ, ചൂതാട്ടം എന്നിവ ലക്ഷ‍്യമിട്ട് നിർണായകമായ സ്ഥലങ്ങളിൽ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
എക്സൈസ് ആക്റ്റ് പ്രകാരം 63 പേരെ അറസ്റ്റ് ചെയ്തതായും 10,122 വ‍്യാജ മദ‍്യവും ഒരു കാറും പിടിച്ചെടുത്തെന്നുമാണ് പൊലീസ് പറയുന്നത്. എൻഡിപിഎസ് ആക്റ്റ് പ്രകാരം 21 പേർ അറസ്റ്റിലായി. 1.975 കിലോ കഞ്ചാവ്, 39.2 ഗ്രാം ഹെറോയിൻ, 240 ബ്യൂപ്രെനോർഫിൻ ഗുളികകൾ അടക്കമുള്ളവ കണ്ടെടുത്തു.
അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിന് 22 പേർ അറസ്റ്റിലാകുകയും 22 കത്തികളും 3 തോക്കുകൾ അടക്കമുള്ളവ കണ്ടെത്തുകയും ചെയ്തു. ചൂതാട്ടം സംബന്ധിച്ച കേസുകളിൽ 87 പേർ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ 1.69 ലക്ഷം രൂപയും 2 മൊബൈൽ ഫോണും ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന കാർഡുകളും പിടിച്ചെടുത്തു. മോഷ്ഠിച്ച രണ്ട് ഇരുചക്രവാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ നടപടികൾ പുരോഗമിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.