പശ്ചിമബംഗാളിൽ മമത അടച്ച ദുർഗാ ക്ഷേത്രം തുറന്നു; ഹൈന്ദവർക്ക് ആശ്വാസമെന്ന് ബിജെപി
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ വിജയത്തിനു പിന്നാലെ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു. അസൻസോളിൽ ശ്രീ ശ്രീ ദുർഗാമാതാ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലുള്ള ദുർഗാ ക്ഷേത്രമാണു ഭക്തർക്കായി തുറന്നുകൊടുത്തത്. നിരവധി പേർ ഇവിടെ ദർശനത്തിനെത്തി. വർഷങ്ങൾക്കു മുൻപുണ്ടായ സാമുദായിക സംഘർഷത്തെത്തുടർന്ന് അടച്ചിട്ട ക്ഷേത്രം ദുർഗാ പൂജയ്ക്കും ലക്ഷ്മി പൂജയ്ക്കും മാത്രമേ തുറക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.
താൻ ജയിച്ചാൽ ക്ഷേത്രം വർഷം മുഴുവൻ തുറന്നിരിക്കുമെന്നായിരുന്നു അസൻസോൾ ഉത്തറിലെ ബിജെപി സ്ഥാനാർഥി കൃഷ്ണേന്ദു മുഖർജിയുടെ വാഗ്ദാനം. അസൻസോൾ ഉൾപ്പെടുന്ന പശ്ചിമ ബർധ്മാനിലെ ഒമ്പതു മണ്ഡലങ്ങളിലും ബിജെപിക്കാണു വിജയം.
ഇതു പ്രഖ്യാപിച്ചതിനു പിന്നാലെ തുറന്ന ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രം തുറന്നത് പ്രദേശത്തെ ഹൈന്ദവർക്ക് വലിയ ആശ്വാസമാണെന്ന് ക്ഷേത്ര സമിതി അംഗവും ബിജെപി നേതാവുമായ നിലു ചക്രവർത്തി പറഞ്ഞു.