സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടിയുടെ ലാഭം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തമാക്കിയെന്ന് ഡൽഹി റോസ് അവന‍്യൂ കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി). ഇരുവർക്കുമെതിരായ കണ്ടെത്തലുകൾ തെളിയിക്കുന്നതിനായി തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്.
രാഹുലിനും സോണിയ ഗാന്ധിക്കുമെതിരായ കേസ് നിലനിൽക്കുമെന്ന് ഇഡി വ‍്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഏപ്രിൽ 15ന് ആയിരുന്നു ഇഡി ഇരുവർക്കുമെതിരേ കുറ്റപത്രം സമർപ്പിച്ചത്. ഇതിന്‍റെ തുടർനടപടികളാണ് ബുധനാഴ്ച കോടതിയിലുണ്ടായത്.
കേസ് പരിഗണിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് വാദങ്ങൾ നടക്കുന്നതിനിടെയാണ് സ്പെഷ‍്യൽ ജഡ്ജിക്ക് മുമ്പാകെ ഇഡി വാദം ഉന്നയിച്ചത്. കേസിൽ ജൂലൈ 2 മുതൽ 8 വരെ തുടർച്ചയായി വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് യങ് ഇന്ത‍്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്.