ന്യൂഡൽഹി: അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്നത്തെ കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ തടവിലാക്കി. ഇന്ത്യൻ ജനത ഈ ദിവസത്തെ 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കുകയാണ്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. മൗലികാവകാശങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ, സാധാരണ പൗരന്മാർ എന്നിവരെ ജയിലിലടച്ചു.
ആ സമയത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ അറസ്റ്റ് ചെയ്തതുപോലെയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
50 വർഷങ്ങൾക്ക് മുൻപ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന് പിന്നിലെ അതേ സ്വേച്ഛാധിപത്യ മനോഭാവം കോൺഗ്രസ് ഇപ്പോഴും തുടരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. ഒരു കുടുംബത്തിന് മാത്രമേ രാജ്യം ഭരിക്കാൻ അവകാശമുളളൂ എന്നാണ് അവർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയെപ്പോലെ എളിയ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ പ്രധാനമന്ത്രിയാകണമെന്ന ആശയവുമായി കോൺഗ്രസിന് ഇപ്പോഴും പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനനില അടിയന്തരാവസ്ഥയിലേതുപോലെ തന്നെ തുടരുന്നുവെന്നും വിയോജിപ്പുകളെ അടിച്ചമർത്തൽ, മതപരമായ പ്രീണനം, അധികാരത്തിന്‍റെ അഹങ്കാരം എന്നിവയാൽ അടയാളപ്പെടുത്തിയതാണെന്നും നഡ്ഡ പറഞ്ഞു.
1975 ജൂൺ മുതൽ 1977 മാർച്ച് വരെയുള്ള 21 മാസ കാലയളവിൽ പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചതിനും, പത്ര സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനും, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പൗരസ്വാതന്ത്ര്യം റദ്ദാക്കിയതിനും പ്രതിപക്ഷ പാർട്ടി ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.