പുതിയ രൂപത്തിലെത്തുന്ന തൊഴിലുറപ്പ് പദ്ധതിക്ക് കേരളത്തിൽ 401 രൂപ ആയിരിക്കും ദിവസ വേതനം.
Representative image
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രപരമായ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. രണ്ട് പതിറ്റാണ്ടിലേറെയായി തുടർന്നുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി 'വികസിത് ഭാരത് - ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' (VB-G RAM G) നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്നു. പുതിയ പദ്ധതിയിലൂടെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കുകയും, ഉറപ്പുള്ള തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ദിവസമായി ഉയർത്തുകയും ചെയ്തു.
വേതന വർധന: ദേശീയ ശരാശരി വേതനം മുൻപ് ഉണ്ടായിരുന്ന 298.8 രൂപയിൽ നിന്ന് 327.4 രൂപയായി ഉയർന്നു.
കേരളത്തിൽ ഉയർന്ന വേതനം: കേരളത്തിലെ പുതിയ പ്രതിദിന വേതനം 401 രൂപയാണ്. ഗോവയിലും (406 രൂപ) ഹരിയാനയിലും (409 രൂപ) മാത്രമാണ് കേരളത്തിലേതിനെക്കാൾ ഉയർന്ന വേതനമുള്ള സംസ്ഥാനങ്ങൾ.
കുറഞ്ഞ വേതന പരിധി: രാജ്യത്ത് എവിടെയും തൊഴിലുറപ്പ് വേതനം 300 രൂപയിൽ താഴെയാകരുതെന്ന് സർക്കാർ നിഷ്കർഷിക്കുന്നു. മുൻപ് ഇത് 241 രൂപയായിരുന്നു.
ചരിത്രപരമായി കുറഞ്ഞ വേതനം ലഭിച്ചിരുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 24.5 ശതമാനം വരെ വർധനവുണ്ടായി. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ വർധനവാണ് നടപ്പാക്കിയത്.
വികസിത ഭാരതം എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഗ്രാമീണ മേഖലയിൽ സുസ്ഥിരമായ സ്വത്തുക്കൾ സൃഷ്ടിക്കാനും സ്ത്രീശാക്തീകരണം, ജലസംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുമാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 95,692.31 കോടി രൂപയുടെ ഇടക്കാല വിഹിതം കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. 2026 ജൂലൈ രണ്ടിന് ആന്ധ്ര പ്രദേശിലെ തിരുപ്പതി ജില്ലയിൽ വെച്ച് പദ്ധതിയുടെ ദേശീയ തലത്തിലുള്ള ഉദ്ഘാടനം നടത്തും.
നിലവിലുള്ള തൊഴിലാളികളുടെ ഇ-കെവൈസി (e-KYC) പരിശോധിച്ച ജോബ് കാർഡുകൾ പുതിയ 'ഗ്രാമീൺ റോസ്ഗാർ ഗ്യാരന്‍റി കാർഡുകൾ' നൽകുന്നത് വരെ സാധുവായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പദ്ധതി നിലവിൽ വന്നതോടെ തൊഴിലുറപ്പ് മേഖലയിൽ കൂടുതൽ കരുത്തും സാമ്പത്തിക സുരക്ഷിതത്വവും ഗ്രാമീണ കുടുംബങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.