ചണ്ഡീഗഢ്: ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ കവാടത്തിൽവെച്ചാണ് അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. രണ്ട് തവണയാണ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പുണ്ടായത്.
സിഖ് വിഘടനവാദ സംഘടനയായ ബബ്ബർ ഖൽസ ഇന്‍റർനാഷണലിലെ (ബികെഐ) പ്രവർത്തകൻ നരേൻ സിംഗ് ചൗരയാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടത്തിയത്. അംഗരക്ഷകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സുഖ്ബീർ സിംഗ് ബാദൽ രക്ഷപെട്ടത്. ആക്രമിയെ കീഴടക്കി.
പ്രവേശന കവാടത്തിന്‍റെ ചുവരിലാണ് വെടിയുണ്ടകള്‍ ചെന്നു പതിച്ചതെന്നും ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഖ്ബീര്‍ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുതിമുറിയും വ്യത്തിയാക്കണം, 2 ദിവസം കാവൽ നിൽക്കണം, കഴുത്തിൽ പ്ലക്കാർഡ് ധരിക്കണം, കൈയിൽ കുന്തം ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു. ശിക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്.