ആനന്ദ് കുമാർ
കാൺപുർ: പല തവണ ശ്രമിച്ചിട്ടും സർക്കാർ ജോലി ലഭിക്കാഞ്ഞതിനെത്തുടർന്ന് ബിടെക് സ്വർണമെഡൽ ജേതാവ് ജീവനൊടുക്കി. 23കാരനായ ആനന്ദ് കുമാറാണ് ഉത്തർപ്രദേശിൽ ജീവനൊടുക്കിയത്. ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ സ്വർണ മെഡൽ നേടിയാണ് ആനന്ദ് ബിടെക് വിജയിച്ചത്. പ്രാൺവീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ വിദ്യാർഥിയായിരുന്നു ആനന്ദ്. 2024ൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും സ്വന്തമാക്കിയിരുന്നു.
പഠനം പൂർത്തിയാക്കിയ ശേഷം പല തവണ മത്സരപരീക്ഷകൾ എഴുതിയെങ്കിലും ആനന്ദിന് ജോലി ലഭിച്ചില്ല. ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയത്. ഗോവിന്ദ് നഗറിലുള്ള വീട്ടിൽ നിന്നാണ് മരിച്ച നിലയിൽ ആനന്ദിനെ കണ്ടെത്തിയത്. മൂത്ത സഹോദരന്‍റെ വിവാഹം ഉറപ്പിക്കുന്നതിനായി മാതാപിതാക്കൾ ബിഹാറിലേക്ക് പോയ സമയത്തായിരുന്നു മരണം.
അയൽവാസിയാണ് സംശയം തോന്നി കുടുംബാംഗങ്ങളെയും പൊലീസിനെയും വിവരമറിയിച്ചത്. അച്ഛൻ ക്ഷമിക്കണം,സർക്കാർ ജോലിക്കു വേണ്ടി ഞാൻ 50 തവണ ശ്രമിച്ചു. പക്ഷേ വിജയിക്കാനായില്ല, എന്നോട് ക്ഷമിക്കണമെന്ന് എഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
എസ്എസ്‌സി, ബാങ്ക് പരീക്ഷകൾ, വിദ്യാഭ്യാസ വകുപ്പിലെ തസ്തികകൾ എന്നിവയ്ക്കു വേണ്ടി ആനന്ദ് ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ലെന്ന് അച്ഛൻ രാജ് കുമാർ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)