രൺവീർ സിങ് |ഋഷഭ് ഷെട്ടി
ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരേ കേസ്. ബംഗളൂരു പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗോവയിൽ വച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ വച്ച് കാന്താര സിനിമയിലെ പഞ്ചുരുളി, ഗുളിക ദൈവം എന്നിവരെ രൺവീർ സിങ് പരിഹാസത്തോടെ അനുകരിക്കുകയായിരുന്നു എന്നാരോപിച്ചാണ് നടപടി.
ചാമുണ്ടി ദേവിയെ സ്ത്രീ പ്രേതം എന്ന് വിളിച്ച് ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തി. ഇത്തരമൊരു പെരുമാറ്റം ഒഴിവാക്കണമെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി അഭ്യർഥിച്ചിട്ടും രൺവീർ സിങ് അത് തുടർന്നു. ദേവിയെ പ്രേതമായി ചിത്രീകരിച്ചത് വിശ്വാസത്തോടുള്ള ഗുരുതരമായ അപമാനമാണെന്നും പരാതിയിൽ പരാമർശിക്കുന്നു. അഭിഭാഷകനായ പ്രശാന്ത് മേത്തലാണ് പരാതിക്കാരൻ.
അതേസമയം, സംഭവം വിവാദമായതിനു പിന്നാലെ തന്‍റെ ഉദ്ദേശ്യം ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുക മാത്രമായിരുന്നെന്ന പ്രതികരണവുമായി രൺവീർ സിങ് രംഗത്തെത്തിയിരുന്നു. മാത്രമല്ല, വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ക്ഷമാപണവും നടത്തിയിരുന്നു.