ഛണ്ഡിഗഢ്: ഛണ്ഡിഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലെ(പിജിഐഎംഇആർ) നെഹ്രു ആശുപത്രി ബ്ലോക്കിൽ തീപിടിത്തം. ആളപായമില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് ഒന്നാം നിലയിലെ കംപ്യൂട്ടർ മുറിയിലെ യുപിഎസിൽ നിന്നുമാണ് തീ പടർന്നു പിടിച്ചത്. തീ ആളിപ്പടർന്നതോടെ കനത്ത പുക മുകൾ നിലകളിലേക്കും പടർന്നു.
ഇതേ തുടർന്ന് ബ്ലോക്കിലെ ഐസിയുവിലുണ്ടായിരുന്ന 4 രോഗികളും 80 ഗർഭിണികളും 56 നവജാത ശിശുക്കളും അടക്കം 424 പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നി ശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആശുപത്രിയിൽ വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായിട്ടുണ്ട്. അറുപതു മിനിറ്റുകൾ കൊണ്ടാണ് രോഗികളെ ബ്ലോക്കിൽ നിന്ന് മാറ്റിയത്. രാത്രി രണ്ടു മണിയോടെ ആശുപത്രിയിലെ ചികിത്സയും മറ്റു സേവനങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു.
ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി 14 അംഗ സമിതിയെ നിയോഗിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.