വീണ്ടും സംഘർഷഭരിതമായി ഡൽഹി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. ബുധനാഴ്ച രാത്രി ജന്തർ മന്ദറിൽ നടന്ന സംഘർഷത്തിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരേ ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. എസിപി റാങ്കിലുള്ള രണ്ടു മുതിർന്ന ഉദ്യോഗസ്ഥരടക്കം ആറു പൊലീസുകാർക്ക് പരുക്കേറ്റു.
എസിപിമാരായ വിവേക് ഭഗത്, ജയ് പ്രകാശ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസിപി ഭഗത്തിന് തലയ്ക്കും തോളിനും പരുക്കേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു. എസിപി ജയ് പ്രകാശിന് തലയ്ക്കാണ് പരുക്ക്.
പ്രതിഷേധക്കാരിൽ ഒരു വിഭാഗം മനുഷ്യച്ചങ്ങല തീർത്ത് പാർലമെന്‍റ് സ്ട്രീറ്റിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാർ പൊലീസിനു നേർക്ക് കല്ലെറിഞ്ഞു. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ ഓടിച്ചിട്ട് മർദിച്ചു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചു.