ന്യൂഡൽഹി: രാജ്യത്തെ റോഡ് അപകടങ്ങൾക്കു കാരണം അച്ചടക്കമില്ലാത്ത ഡ്രൈവിങ്ങാണെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനു മുംബൈയിൽ രണ്ടു വട്ടം തന്‍റെ കാറിനും പിഴയിട്ടിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ശൂന്യവേളയിൽ റോഡ് അപകടങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്തിലെല്ലായിടത്തും വേഗത്തിൽ വാഹനമോടിക്കുന്നുണ്ട്. വേഗമല്ല, യഥാർഥ പ്രശ്നം "ലെയ്‌ൻ അച്ചടക്കം' പാലിക്കാത്തതാണ്. പാതയോരത്ത് ട്രക്ക് പാർക്ക് ചെയ്യുന്നതും പ്രശ്നമാണ്. റോഡ് അപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ താൻ മുഖം ഒളിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം.
യുവാക്കളെ ട്രാഫിക് അച്ചടക്കം പഠിപ്പിക്കണം. കുട്ടികൾക്കും ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യം പറഞ്ഞുകൊടുക്കണം. നിയമലംഘനം തടയാൻ റോഡുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സഭാംഗങ്ങൾ അവരവരുടെ മണ്ഡലങ്ങളിൽ ട്രാഫിക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന മന്ത്രിയുടെ നിർദേശത്തെ പിന്തുണച്ച ലോക്സഭാ സ്പീക്കർ ഓം ബിർള, ജനങ്ങളെ റോഡ് നിയമങ്ങൾ പഠിപ്പിക്കേണ്ടത് എംപിമാരുടെ ഉത്തരവാദിത്വമാണെന്നു കൂട്ടിച്ചേർത്തു.
ബസ് ബോഡി നിർമാണത്തിൽ അന്താരാഷ്‌ട്ര നിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഗഡ്കരി. ബസിലെ വിൻഡോയ്ക്ക് സമീപം എപ്പോഴും ചുറ്റികയുണ്ടാകണം. അപകടമുണ്ടായാൽ ചില്ലുടച്ച് പുറത്തുവരാൻ കഴിയണം. രാജ്യത്ത് ഓരോ വർഷവും 1.78 ലക്ഷം പേരാണു റോഡ് അപകടങ്ങളിൽ മരണമടയുന്നത്. ഇവരിൽ 60 ശതമാനം 18-34 വയസ് പ്രായമുള്ളവരാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.