രന്യ റാവു
ബംഗളൂരു: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് കർണാടകയിൽ 12 ഏക്കർ ഉള്ളതായി റിപ്പോർട്ട്. കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലിരുന്ന സമയത്താണ് താരത്തിന് സ്റ്റീൽ പ്ലാന്‍റ് തുടങ്ങുന്നതിനായി സ്ഥലം അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്‍റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് തിരിച്ചെത്തിയ താരത്തെ 14 കിലോ ഗ്രാം സ്വർണം കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്.
അതിനു പുറകേയാണ് സ്ഥലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തു വന്നത്. 2022ൽ രൂപീകരിച്ച കമ്പനിയുടെ ഡയറക്റ്റർമാർ നടിയും സഹോദരനുമായിരുന്നു. 2023 ജനുവരിയിൽ ചേർന്ന സംസ്ഥാന തല എകജാലക ക്ലിയറൻസ് കമ്മിറ്റി യോഗമാണ് കമ്പനിക്ക് ഭൂമി അനുവദിച്ചതെന്ന് ബോർഡ് സിഇഒ മഹേഷ് പറയുന്നു.
തുമാകുരു ജില്ലയിൽ സിറ ഇൻഡസ്ട്രിയിൽ ഏരിയയിലാണ് രന്യയുടെ സിരോദ ഇന്ത്യ എന്ന ഫേമിന് സ്ഥലം അനുവദിച്ചത്. 2023 മേയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറി. 138 കോടി ചെലവുള്ള പദ്ധതി പ്രകാരം 160 പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ നാളിതു വരെയും പ്രദേശത്ത് യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളും നടന്നിട്ടില്ല.