ഗ്രഹാം സ്റ്റെയിൻസും കുടുംബവും
ന‍്യൂഡൽഹി: ഓസ്ട്രേലിയൻ പൗരനും സുവിശേഷകനുമായ ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്‍റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ മുഖ‍്യപ്രതിയായ ദാരാ സിങ്ങ് ജയിൽ മോചിതനായേക്കും. കഴിഞ്ഞ 26 വർഷമായി ജയിലിൽ കഴിയുന്ന ദാരാ സിങ്ങിനെ നല്ല നടപ്പ് പരിഗണിച്ച് മോചിപ്പിക്കണമെന്ന് ഒഡീശ ശിക്ഷ അവലോകന ബോർഡ് ശുപാർശ നൽകി. ഓഗസ്റ്റ് 19നുള്ളിൽ ശുപാർശയിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ബജ്‌രംഗ്ദൾ പ്രവർത്തകനായിരുന്ന ദാരാസിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം 1999 ജനുവരി 22നാണ് ഒഡീശയിലെ മനോഹർപുരിൽ വച്ച് വാനിൽ കിടന്നുറങ്ങുകയായിരുന്ന സ്റ്റെയിൻസിനെയും മകൻ ഫിലിപ്പിനെയും തിമോത്തിയെയും വാഹനത്തിന് പുറത്തു നിന്നും തീയിട്ട് ജിവനോടെ കൊന്നത്.
2003ൽ കേസ് അന്വേഷിച്ച പ്രത‍്യേക സിബിഐ കോടതി ദാരാ സിങ്ങിന് വധശിക്ഷ വിധിച്ചെങ്കിലും 2005ൽ ഒഡീശ ഹൈക്കോടതി വിധി പുനപരിശോധിക്കുകയും വധശിക്ഷ ജീവപര‍്യന്തമായി കുറയ്ക്കുകയുമായിരുന്നു. നിലവിൽ കേന്ദുജർ ജില്ലാ ജയിലിലാണ് ദാരാ സിങ്. കേസിൽ 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇതിൽ 37 പേരെ വിചാരണക്കോടതി വിട്ടയക്കുകയായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ദാരാ സിങ് മാത്രമാണ് നിലവിൽ ജയിലിൽ കഴിയുന്നത്.