ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെറ്റ മേധാവി മാർക്ക് സുക്കർബർഗും.
File
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഫെയ്സ്‌ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ സുക്കർബർഗിനുള്ള നിയമപരമായ സംരക്ഷണവും ഇമ്മ്യൂണിറ്റിയും പിൻവലിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള കർശന നടപടികളെക്കുറിച്ചും വിദ്യാർഥികളോടും ജെൻ സീ (Gen Z) വിഭാഗത്തോടും സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ഫെയ്സ്‌ബുക്കിൽ നിന്ന് 5-6 മണിക്കൂർ നേരം നീക്കം ചെയ്തത് സമിതി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എ. ജ്യോതിർമയി ഒപ്പിട്ട കത്തിൽ പറയുന്നു.
തട്ടിപ്പ് ആപ്പുകൾ വഴി നിക്ഷേപകർക്ക് 48 ലക്ഷം രൂപയിലധികം നഷ്ടപ്പെട്ട സംഭവത്തിൽ ഗൂഗിൾ ഇന്ത്യ മേധാവിക്കെതിരേയും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു. വ്യാജ ആപ്പുകൾ വഴി പണം നഷ്ടപ്പെട്ട പരാതിക്കാരുടെ പരാതിയിൽ ഹൈദരാബാദ് സൈബർ പൊലീസ് ഗൂഗിൾ ഇന്ത്യ മേധാവിയെ സൈബർ തട്ടിപ്പുകാർക്കൊപ്പം പ്രതിചേർത്ത് നടപടിയെടുത്ത വിഷയം സമിതി ചർച്ച ചെയ്തു. സമാനമായ രീതിയിൽ ഗൂഗിൾ ഇന്ത്യയ്ക്കെതിരെയും ഇന്ത്യാ ഗവൺമെന്‍റ് നടപടി സ്വീകരിക്കണമെന്നാണ് സമിതിയുടെ ആവശ്യം.