ദൈവസഹായം പിള്ള ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥൻ
file photo
സ്വന്തം ഇഷ്ട പ്രകാരം ക്രൈസ്തവ മതം സ്വീകരിച്ചതിന്‍റെ പേരിൽ രക്തസാക്ഷിയായ ദൈവസഹായം പിള്ളയെ ഇന്ത്യയിലെ അൽമായ വിശ്വാസികളുടെ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ കത്തോലിക്കാ സഭ ഒരുങ്ങുന്നു. വരുന്ന ഒക്റ്റോബർ 15 ന് വത്തിക്കാനിലും വാരണാസിയിലും ഒരേസമയം ഈ പ്രഖ്യാപനത്തിനായുള്ള ചടങ്ങുകൾ നടത്തും. 18ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാജവായിരുന്ന മാർത്താണ്ഡവർമയുടെ പൊതുമരാമത്ത് കാര്യക്കാർ ആയിരുന്ന നീലകണ്ഠപ്പിള്ള കാര്യക്കാർ ആണ് പിന്നീട് ഡച്ച് സൈനിക നേതാവായ ഡിലനോയിയുമായുള്ള നിരന്തര സൗഹൃദത്തിലൂടെ ക്രൈസ്തവനായി മാറിയ ദൈവസഹായം പിള്ള.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെ അതിക്രൂരമായ ശിക്ഷാ നടപടികളെ തുടർന്ന് കാറ്റാടിമലയിൽ വച്ച് അഞ്ചു വെടിയുണ്ടകളേറ്റ് ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. അടുത്ത കാലത്തായി ഉത്തരേന്ത്യയിൽ ബജ് രംഗ് ദൾ നിർബന്ധിത മതപരിവർത്തനംആരോപിച്ച് ക്രൈസ്തവ സന്യസ്തരെയും വൈദികരെയും അവരുടെ സ്ഥാപനങ്ങളെയും ആക്രമിക്കുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ നീക്കം ശ്രദ്ധേയമാകുകയാണ്. ഈ ചരിത്രപരമായ തീരുമാനം ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ശക്തി പകരുമെന്നും മത സൗഹാർദ്ദത്തിന്‍റെ സന്ദേശം ശക്തിപ്പെടുമെന്നും സഭാ നേതൃത്വം പ്രതീക്ഷിക്കുന്നു.