ഹേമന്ത് സോറൻ.
റാഞ്ചി: ഝാർഖണ്ഡിൽ രാഷ്ട്രീയ ചാഞ്ചാട്ടം ശക്തം. ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതിനെത്തുടർന്നാണിത്. ഇന്ത്യ മുന്നണി വിട്ട് സോറൻ ബിജെപി പാളയത്തിലേക്കു ചേക്കേറുമെന്ന ആശങ്ക കോൺഗ്രസിൽ ശക്തമാണ്.
സോറൻ വിട്ടുപോയാൽ സംസ്ഥാനത്ത് ഇന്ത്യ മുന്നണി നെടുകെ പിളരാനാണ് സാധ്യത. മുൻ മുഖ്യമന്ത്രി ചമ്പൈ സോറെൻ നേരത്തെ ജെഎംഎം വിട്ട് ബിജെപിയിലേക്കു മാറിയത് സംസ്ഥാനത്തെ ബിജെപിയുടെ ശക്തി വർധിക്കാൻ കാരണമായിയിരുന്നു. ഈ സംഭവവികാസങ്ങൾക്കു പിന്നാലെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്വം.
നിരവധി കോൺഗ്രസ് എംഎൽഎമാർ ഈ അസ്ഥിരതയിൽ ആശങ്കാകുലരാണെന്നും 'ഓപ്പറേഷൻ ലോട്ടസ്' തടയാൻ അവരെ നിരീക്ഷിച്ചു വരുകയാണെന്നും സൂചനയുണ്ട്. ഇന്ത്യ മുന്നണിയിലെ മറ്റൊരു സഖ്യകക്ഷിയായ ആർജെഡി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് തൃപ്തിയില്ലെന്ന് അറിയിച്ചതും സഖ്യത്തിലെ സമ്മർദം വർധിക്കാൻ കാരണമായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം തങ്ങളുടെ എംഎൽഎമാരെ ഒരുമിപ്പിച്ചു നിർത്താൻ കടുത്ത സമ്മർദത്തിലാണ്. അതേസമയം, ഏതൊരു വിള്ളലും മുതലെടുത്ത് അധികാരം തിരികെ പിടിക്കാൻ ബിജെപിയും കച്ചമുറുക്കിക്കഴിഞ്ഞു.