ഹൈഡ്രജൻ ട്രെയിനിന്‍റെ അന്തിമ പരീക്ഷണ ഓട്ടം ജനുവരി 26 ന്
ന്യൂഡൽഹി: ഇന്ത്യൻ റെയ്‌ൽവേയുടെ ചരിത്രത്തിലാദ്യമായി ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ട്രെയ്‌ൻ അന്തിമ പരീക്ഷണ ഓട്ടത്തിനു സജ്ജമായി. ഹരിയാനയിലെ ജിൻഡ്, സോനിപ്പത്ത് നഗരങ്ങൾക്കിടയിൽ റിപ്പബ്ലിക് ദിനമായ 26 മുതൽ പരീക്ഷണ ഓട്ടമുണ്ടാകും.
ഭാരംകയറ്റിയുള്ള ഈ പരീക്ഷണത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ അനുമതി ലഭിച്ചാൽ സ്ഥിരം സർവീസ് ആരംഭിക്കും. പരിസ്ഥിതി സൗഹൃദവും നിർമലവുമായ ഊർജത്തിലേക്കുളള രാജ്യത്തിന്‍റെ ചുവടുവയ്പ്പിൽ പുതിയ നാഴികക്കല്ലാകും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയ്‌ൻ.
വെള്ളത്തിൽ നിന്നാണ് ട്രെയ്‌ൻ പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനം ഉത്പാദിപ്പിക്കുന്നത്. ഒമ്പതു കിലോഗ്രാം വെള്ളത്തിൽ നിന്ന് 900 ഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കാനാകും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഇത്രയും മതിയാകും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാകും ട്രെയ്‌ൻ സഞ്ചരിക്കുക.
ഹൈഡ്രജൻ വാതക നിർമാണത്തിനായി സ്പാനിഷ് കമ്പനി നിർമിച്ച യൂണിറ്റ് ജിൻഡ് റെയ്‌ൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിൽ നിർമിച്ച നാലു ഡ്രൈവർ കാറുകളും 16 പാസഞ്ചർ കോച്ചുകളും ഇതിനകും ഷാകുർ ബസ്തി സ്റ്റേഷനിലെത്തി. രണ്ടു ഡ്രൈവർ കാറുകളും എട്ടു പാസഞ്ചർ കോച്ചുകളും വീതമാകും പരീക്ഷണത്തിന് ഉപയോഗിക്കുക. ട്രെയ്‌നിന്‍റെ രണ്ട് അഗ്രത്തിലും ഓരോ ഡ്രൈവർ കാറുകളുണ്ടാകും.