ചെന്നൈ: രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. പൊതുജനങ്ങളും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഒരുപോലെ മാസ്‌ക് നിർബന്ധമാക്കി. അയൽ സംസ്ഥാനമായ കർണാടകയിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
കർണാടകയുടെയും കേരളത്തിന്‍റെയും അതിർത്തിയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നീലഗിരി ജില്ലയിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം സന്ദർശകർ എത്തുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്ത്രി പറഞ്ഞു. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനും ഇതിനായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. മാസ്‌ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ അണുബാധയുടെ വ്യാപനമനുസരിച്ച് മറ്റ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യയിലുടനീളമുള്ള 8 കുട്ടികൾക്ക് എച്ച്എംപിവി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ (2), കർണാടക (2), തമിഴ്നാട് (2), ഗുജറാത്ത് (1) കൊൽക്കത്ത (1) എന്നിങ്ങനെയാണ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.